District News
കോഴഞ്ചേരി: വീടിന് തീപിടിച്ചു. ആളപായം ഇല്ല. കുറിയന്നുര്‍ വലിയകാല പടിയിലുള്ള എം.വി. തോമസിന്റെ വീടാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് തീ പിടിച്ചത് അറയും നിരയും ഉള്ള വീട് പൂര്‍ണമായി അഗ്നിക്ക് ഇരയായി സംഭവം ഉണ്ടായപ്പോള്‍ തോമസ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
ഭാര്യ സൂസമ്മ പുറത്തായിരുന്നു തിരുവല്ലയില്‍ നിന്ന് വന്ന അഗ്നിശമന സേനയുടെ രണ്ട് യുണിറ്റാണ് തീ കെടുത്തിയത്.
Kerala
പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.
ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.
ആളിപ്പടര്‍ന്ന തീയ്ക്കുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന് പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്‍ത്ത് പുറത്തിറക്കിയത്.
ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന് പ്രവീണ്‍ (15), ഇളയ മകള്‍ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പരിക്കില്ല. വകയാര്‍ കൊല്ലന്‍പടി കനകമംഗലത്ത് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ കല്ലമ്പലം കടമ്പാട്ട്കോണത്തുണ്ടായ സംഭവത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ബോണറ്റിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. അപകട സമയത്ത് വാഹനത്തിൽ നാലുപേരുണ്ടായിരുന്നു.
നാവായികുളത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ പറഞ്ഞു.
National
ഷിംല: ഹിമാചൽപ്രദേശിലെ ഷിംലയിൽ ചൂളയിൽനിന്ന് തീപടർന്ന് ഒരു വീട്ടിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറു പേർ വെന്തുമരിച്ചു. സിർമോർ ജില്ലയിൽ നൗരാധർ ഗ്രാമത്തിലാണു സംഭവം. വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഹട്ടി ഗോത്രത്തിന്റെ വാർഷിക മഹോത്സവത്തിൽ പങ്കെടുക്കാനായെത്തിയവരും വീട്ടിലുണ്ടായിരുന്നു.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ. ഇവ തിരിച്ചറിയാണ് പ്രയാസമാണെന്നും അധികൃതർ അറിയിച്ചു.
Kerala
കൊല്ലം: പറമ്പ് വൃത്തിയാക്കുന്നതിനിടെ തീപിടിച്ച് വയോധികൻ മരിച്ചു. കൊല്ലം മുഖത്തല നടുവിലേക്കരയിലുണ്ടായ സംഭവത്തിൽ കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധി (55) ആണ് മരിച്ചത്.
കാടുപിടിച്ച് കിടന്ന പറമ്പിൽ തീയിടാൻ എത്തിയതായിരുന്നു ദയാനിധി. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തീ ആളിപ്പടർന്നു. തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ദയാനിധി ഫയർഫോഴ്സിനെ വിവരമറിയിച്ചു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്ത് എത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിൽ വയോധികനെ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിലുണ്ടായ തീപിടിത്തത്തിൽ നടപടിയുമായി തൃശൂർ കോർപറേഷൻ. സ്റ്റേഷൻ മാസ്റ്റർക്ക് കോർപറേഷൻ നോട്ടീസ് അയച്ചു.
തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയായിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ. ഏഴു ദിവസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും നോട്ടീസിൽ പറയുന്നു.
തീപിടിത്തത്തിൽ 500ലേറെ ബൈക്കുകളാണ് കത്തിയമർന്നത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീ പിടിച്ചത്.
Kerala
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷന്റെ പിൻവശത്തെ ബൈക്ക് പാർക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം.
റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ കറുത്ത കട്ടിപ്പുക മുകളിലേക്ക് ഉയർന്നത് കിലോമീറ്റർ ദൂരെ വരെ കണ്ടിരുന്നു. തൃശൂരിനുപുറമേ ജില്ലയിലെ മറ്റു സ്ഥലങ്ങളിൽനിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.
റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള വലിയ മരത്തിനും തീ പിടിച്ചു. റെയിൽവേ സ്റ്റേഷന്റെ പിൻവശത്തെ വഴിയിലൂടെയുള്ള ഗതാഗതം ഫയർഫോഴ്സും പോലീസും നിരോധിച്ചിട്ടുണ്ട്.
കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തി പടരാതിരിക്കാനുള്ള തീവ്രശ്രമവും ഫയർഫോഴ്സ് നടത്തുന്നുണ്ട്. ഇതുവരെയും ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഈ ഭാഗത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളെല്ലാം ഫയർഫോഴ്സ് നീക്കം ചെയ്തു.
ഇരുമ്പ് ഷീറ്റ് മേഞ്ഞ മേൽക്കൂരയുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രമാണ് കത്തിനശിച്ചത്. ഇതിനു മുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് വശങ്ങളിലൂടെയും വെന്റിലേഷനിലൂടെയും വെള്ളം അകത്തേക്ക് പമ്പ് ചെയ്താണ് തീയണക്കാൻ ഫയർഫോഴ്സ് ശ്രമിച്ചത്. തീപിടുത്തത്തിൽ തീ ഗോളങ്ങൾ മുകളിലേക്ക് ഉയർന്ന കാഴ്ചകളും ദൃശ്യമായിരുന്നു.
പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാൽ കാലത്ത് ജാഗ്രതയിലാണ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയത്. സമീപകാലത്ത് തൃശൂരിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്. സമീപത്തെയും സംഭവസ്ഥലത്തെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
റെയിൽവേ ട്രാക്കിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായതെങ്കിലും ട്രാക്കിലേക്ക് പടർന്നിട്ടില്ല. ഈ ഭാഗത്തെ വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.
പാർക്കിംഗ് കേന്ദ്രത്തിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. അഞ്ഞൂറോളം ബൈക്കുകൾ ഷെഡിലുണ്ടായിരുന്നു. ഷെഡിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും കത്തിയതായാണ് പ്രാഥമിക നിഗമനം.
ആറരയോടെയാണ് പുക ഉയർന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടർന്നു പിടിക്കുകയായിരുന്നു. റെയിൽവേ ലൈനിന്റെ മുകളിൽനിന്ന് ബൈക്കിലേക്ക് തീ വീണതാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. ഷീറ്റിട്ട് മൂടിയിരുന്ന ബൈക്കിന്റെ മുകളിലേക്കാണ് തീ വീണതെന്ന് ബൈക്ക് പാർക്കിംഗ് ഏരിയയിൽ ടിക്കറ്റ് നൽകിയിരുന്ന ജീവനക്കാരി മല്ലിക പറയുന്നു.
പെട്ടെന്ന് പുക ഉയർന്നു. ഞാൻ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടി. തീ പടർന്നതോടെ ഞാൻ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികൾ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികൾ കുറവ്. അല്ലെങ്കിൽ ആയിരത്തോളം വണ്ടികൾ ഉണ്ടാകും’–പാർക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരിയായ മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂട്ടർ പാർക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാൻ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാൻ ചെന്നപ്പോഴേക്കും തീ ആളിപ്പടർന്നുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.
Kerala
കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.
സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. തീപിടിച്ചപ്പോൾ തന്നെ നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ കാറ്റ് വീശിയതോടെ തീ പടരുകയായിരുന്നു. തുടര്‍ന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ആറു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
District News
നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മലയോര മേഖലയായ മലയങ്ങാട് കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കൃഷി നാശിപ്പിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മലയങ്ങാട്. എഴുക്കുന്നേല് ബാബു, ജയിംസ്, വാഴയില്‍ അമ്മദ് എന്നിവരുടെ കാര്‍ഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്.
ബാബുവിന്റെ റബ്ബര്‍ മരങ്ങള്‍, വാഴകള്‍, തെങ്ങുകള്‍ തുടങ്ങിയവ പിഴുതെറിഞ്ഞും ചവിട്ടിയും നശിപ്പിച്ചു. ജയിംസ്, അമ്മദ് എന്നിവരുടെ തെങ്ങുകളാണ് നശിപ്പിച്ചത്. കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകള്‍ രണ്ട് ദിവസമായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില്‍ നാശം വിതയ്ക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കണ്ണവം വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് ലൈനുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്. വനമേഖലയില്‍ ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും വനംവകുപ്പ് ചെവിക്കൊള്ളാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വിലങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.
Kerala
കൊച്ചി: ബ്രോഡ്വേയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 12 കടകൾ കത്തിനശിച്ചു. ഫാൻസി, കളിപ്പാട്ട കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ബ്രോഡ്വേയിലുള്ള സിറ്റി ബസാർ എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയാണ് തീപിടിത്തമുണ്ടായത് കണ്ടത്ത്. ഇയാൾ ഉടൻ തന്നെ വിവരം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടിവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. സിറ്റി ബസാറിനു സമീപമുണ്ടായിരുന്ന മാലിന്യ കൂമ്പാരത്തിൽനിന്നുമാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ ആളപായമില്ല.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പേരൂർക്കട വഴയില റോഡിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസിലാണ് തീപിടിച്ചത്.
വഴയിലയിലെ പള്ളിക്ക് സമീപമെത്തിയപ്പോഴാണ് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടത്. ഗിയർ ലിവറിന്റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. അപകട സമയത്ത് മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
പുക കണ്ടതോടെ ബസ് റോഡിന് അരികിലായി നിർത്തി ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഒപ്പം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അടുത്ത് നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് ജീവനക്കാർ തീയണയ്ക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Kerala
ആലപ്പുഴ: സിപിഎം സംസ്ഥാന സമിതിയംഗം സി.ബി.ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രിയിൽ എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നാലെ പോയ വാഹനയാത്രികർ കാർ തടഞ്ഞു നിർത്തുകയായിരുന്നു. സി.ബി.ചന്ദ്രബാബുവും കുടുംബവും പുറത്തിറങ്ങിയ ഉടൻ തന്നെ കാർ അഗ്നിക്കിരയായി.
ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി.
Kerala
പാലക്കാട്: കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂർ വേലിക്കാട് റോഡിലുണ്ടായ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഈ കാറിൽ വന്നയാൾ സമീപത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയെന്ന് പോലീസിനു വിവരം ലഭിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാർ മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണെന്ന് പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
Kerala
കണ്ണൂർ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. അപകട സമയത്ത് ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും പുറത്തിറങ്ങി.
പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
Kerala
പാലക്കാട്: മൂന്നു ദിവസം മുമ്പ് നിരത്തിലിറക്കിയ ഥാർ ജീപ്പ് ഓട്ടത്തിനിടെ കത്തിനശിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ ശനിയാഴ്ച വൈകുന്നേരം 4.30 നായിരുന്നു സംഭവം.
മൂന്ന് ദിവസം മുമ്പാണ് മണ്ണാർക്കാട് സ്വദേശി പുതിയ ഥാർ വാങ്ങിയത്. തീപിടിച്ച സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നു. ഉടൻ തന്നെ ഇരുവരും ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
വാഹനം പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
International
കാബൂള്‍: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ട്പേർക്ക് പരിക്കേറ്റു. പാക്കിസ്ഥാനിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക്കിനടുത്തുള്ള അതിർത്തി പ്രദേശത്ത് മരിച്ചവരിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് സ്പിൻ ബോൾഡക് ജില്ല ഇൻഫർമേഷൻ മേധാവി അലി മുഹമ്മദ് ഹഖ്മൽ പറഞ്ഞു.
സംഘർഷത്തെ തുടർന്ന് സ്പിന്‍ ബോള്‍ഡക്കില്‍ നിന്ന് ആളുകൾ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച് ഏറ്റുമുട്ടലിന് തുടക്കമിട്ടതിന് ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തി.
അഫ്ഗാൻ ഭാഗത്തുനിന്നുണ്ടായ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായി പാക്കിസ്ഥാൻ പോലീസും പാകിസ്ഥാൻ നഗരമായ ചാമനിലെ ആശുപത്രി ഉദ്യോഗസ്ഥനായ മുഹമ്മദ് അവായിസും പറഞ്ഞു. ശനിയാഴ്ച പുലർച്ചെ വരെ ഏറ്റുമുട്ടൽ നീണ്ടുനിന്നതായി പോലീസ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒക്ടോബർ മുതൽ ഉയർന്ന നിലയിലാണ്. ഒക്ടോബർ ഒൻപതിന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന സ്ഫോടനങ്ങളെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയ താലിബാൻ സർക്കാർ, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
National
ബൽറാംപുർ: ട്രക്കിലിച്ചു നിയന്ത്രണംവിട്ട ബസിന്റെ ഇന്ധനടാങ്കിനു തീപിടിച്ച് മൂന്നു യാത്രക്കാർക്ക് ദാരുണാന്ത്യം.
ബൽറാംപുർ-ഗോണ്ട റോഡിൽ ഫുൽവാരിയ ബൈപാസിൽ ഇന്നലെ വെളുപ്പിന് രണ്ടിനായിരുന്നു അപകടം.
ഓവർബ്രിഡ്ജിലൂടെ നിയന്ത്രണംവിട്ടു വന്ന ട്രക്ക് ബസിലിടിച്ചശേഷം വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞ ബസ് ഉഗ്രസ്ഫോടനത്തോടെ കത്തുകയായിരുന്നു. ഉത്തർപ്രദേശിലെ സോനൗലിയിൽനിന്നു ഡൽഹിക്കു വരികയായിരുന്നു ബസ്. പരിക്കേറ്റ പത്തുപേരിൽ ആറു പേരുടെ നില ഗുരുതരമാണ്.
National
ബൽറാംപുർ: ട്രക്കിലിച്ചു നിയന്ത്രണംവിട്ട ബസിന്റെ ഇന്ധനടാങ്കിനു തീപിടിച്ച് മൂന്നു യാത്രക്കാർക്ക് ദാരുണാന്ത്യം.
ബൽറാംപുർ-ഗോണ്ട റോഡിൽ ഫുൽവാരിയ ബൈപാസിൽ ഇന്നലെ വെളുപ്പിന് രണ്ടിനായിരുന്നു അപകടം.
ഓവർബ്രിഡ്ജിലൂടെ നിയന്ത്രണംവിട്ടു വന്ന ട്രക്ക് ബസിലിടിച്ചശേഷം വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞ ബസ് ഉഗ്രസ്ഫോടനത്തോടെ കത്തുകയായിരുന്നു. ഉത്തർപ്രദേശിലെ സോനൗലിയിൽനിന്നു ഡൽഹിക്കു വരികയായിരുന്നു ബസ്. പരിക്കേറ്റ പത്തുപേരിൽ ആറു പേരുടെ നില ഗുരുതരമാണ്.
Kerala
പത്തനംതിട്ട: അയ്യപ്പഭക്തരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശബരിമല പാതയിൽ അട്ടത്തോടിന് സമീപം തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് തീർഥാടകരുമായി വന്ന ബസിലാണ് തീപിടിച്ചത്. അപകടത്തിൽ ബസിന്റെ പിൻഭാഗം പൂർണമായി കത്തിനശിച്ചു. ടയർപൊട്ടിയാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അന്വേഷണം ആരംഭിച്ചെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
District News
മാള: മാളയിൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു. ഓഫീസിനകത്തെ നിരവധി ഫയലുകളും രേഖകളും കത്തിനശിച്ചു. ഫർണിച്ചറുകൾക്കും വൈദ്യുതി ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വെളുപ്പിന് ഉണ്ടായ തീപിടിത്തം ഇതുവഴി നടക്കാനിറങ്ങിയവർ കണ്ടുവിവരം അറിയിച്ചതനുസരിച്ച് എത്തിയ മാള അഗ്നിരക്ഷാസേനയും കൊടുങ്ങലൂർ അഗ്നിരക്ഷാ സേനയുമായാണ് തീ അണച്ചത്. സമീപത്തെ മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. മാള ടൗണിൽ സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ് കെട്ടിടം നേരത്തെ ഇവിടെ ഉണ്ടായിരുന്ന ജൂത അവശേഷിപ്പുകളിൽ ഒന്നാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കവും സമീപത്തെ മരങ്ങളിൽ നിന്നും കരിയിലകൾ ധാരാളം കെട്ടിടത്തിന് മുകളിൽ വീണു കിടന്നിരുന്നതും തീ ആളിപ്പടരാൻ ഇടയാക്കിയിട്ടുണ്ട്.
മാള ഫയർ ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ കെ. കെ. ഹനീഫ്, ഫയർ ഉദ്യോഗസ്ഥന്മാരായ എം.ആർ. അരുൺ, ബി. സുൽഫിക്കർ, പി. എസ്. അഖിൽ, പ്രദീഷ് കുമാർ, കൊടുങ്ങല്ലൂരിലെ എസ്. ദീപു, എ.ആർ. സത്യൻ, കെ. എം. സനൽ റോയ്, കെ. എസ്. അജിത്, അഹമ്മദ് അജ്മൽ, അഭിജിത്ത് അനിൽ എന്നിവർ തീയണ യ്ക്കാൻ നേതൃത്വം നല്കി.
Kerala
കൊച്ചി: നെട്ടൂരിലെ എംസിഎഫിന് (അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രം) തീപിടിച്ചു. വെള്ളിയാഴ്ച അർധരാത്രി 12.30 ഓടെയാണ് മരട് നഗരസഭ 31ാം ഡിവിഷനില്‍പ്പെട്ട നെട്ടൂരില്‍ പാലത്തിന് താഴെയുള്ള എംസിഎഫില്‍ തീ ആളിപ്പടര്‍ന്നത്.
കടവന്ത്ര, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകള്‍ പുലര്‍ച്ചെവരെ പ്രയത്നിച്ചാണ് തീ അണച്ചത്. ഒരു ഘട്ടത്തില്‍ തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ ഒരു യൂണിറ്റ് പാലത്തിന് മുകളില്‍ നിന്നും വെള്ളം ചീറ്റിച്ചു. ഇന്ന് രാവിലെയോടെയാണ് തീ പൂര്‍ണമായി അണച്ച് അഗ്നിരക്ഷാ യൂണിറ്റുകള്‍ മടങ്ങിയത്. സമീപത്തുണ്ടായിരുന്ന രണ്ട് മിനി എംസിഎഫുകളും കത്തി നശിച്ചു.
എംസിഎഫിന് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടതായാണ് സംശയം. സംഭവത്തില്‍ ഇന്ന് പോലീസില്‍ പരാതി നല്‍കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ആന്റണി ആശാംപറമ്പില്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സംഘർഷത്തിനിടെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ , അൽത്താഫ് എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം നടന്നത്.
സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസിന് എസ്ഡിപിഐ പ്രവർത്തകർ തീയിടുകയായിരുന്നു.
സംഘര്‍ഷത്തില്‍ മുല്ലശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി ഹൈവേയിൽ 12 യാത്രക്കാരുമായി പോയ സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ ബസാണ് കത്തിനശിച്ചത്.
ഹൈവേയിൽ നാഗ്പുർ ലെയിനിന് സമീപം പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. തീ കണ്ടയുടൻ തന്നെ ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.
തുടർന്ന് ഹൈവേ പൊലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
National
മുംബൈ: മഹാരാഷ്ട്രയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. നവി മുംബൈയിലെ വാഷി സെക്ടർ- 14 ൽ സ്ഥിതി ചെയ്യുന്ന രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റിയിലാണ് തീപിടിത്തമുണ്ടായത്.
പൂജ രാജൻ (39), സുന്ദർ ബാലകൃഷ്ണൻ (44), വേദിക സുന്ദർ ബാലകൃഷ്ണൻ (ആറ്), കമല ഹിരാൽ ജെയിൻ (84) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ തീപിടിത്തം പിന്നീട് മറ്റ് നിലകളിലേക്കും പടരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. എസി യൂണിറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അഗ്നിശമനയുടെ അഞ്ച് ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Kerala
കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി. ചോറ്റാനിക്കരയിലുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശികളായ മാണിക്യനും മണികണ്ഠനും ചോറ്റാനിക്കര അമ്പാടിമല ചേപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
ഇതിനിടെ മാണിക്യൻ കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയായിരുന്നു. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മണികണ്ഠന് 25% പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. 50 കടകൾ കത്തിനശിച്ചെന്നും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുമായി 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കോടികളുടെ നഷ്ടം സംഭവിച്ചെന്നും അധികൃതർ പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. സംഭവം നടന്ന് 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതും തിരിച്ചടിയായി. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നതെന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്ക്കർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്.
രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം പാചകവാതകം ചോർന്നതാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ സുനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടിൽ മക്കളും സുനിതയും മാത്രമാണ് താമസം. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Kerala
അടൂര്‍: കെപി റോഡില്‍ കോട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ടിവിഎസ് അംഗീകൃത സര്‍വീസ് സെന്ററില്‍ തീ പിടിത്തം. ഏകദേശം ഇരുപത്തിയഞ്ച് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സര്‍വീസ് സെന്ററില്‍ നിന്നു തീ ഉയരുന്നതായി ഫയര്‍ ഫോഴ്സിന് സന്ദേശം ലഭിച്ചത്.
ഉടന്‍തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന് ഓഫീസര്‍ വി. വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ആറംഗ സംഘം ഉള്‍പ്പെടുന്ന യൂണിറ്റും സ്റ്റേഷന് ഓഫീസര്‍ കെ.സി. റെജികുമാര്‍, സീനിയര്‍ ഓഫീസര്‍ വി. എം. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അടൂരില്‍ നിന്നു 11 അംഗ സംഘം ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള്‍ വില്‍ക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്കപരത്തി.
പത്തനംതിട്ട, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നു സ്ഥലത്തെത്തിയ മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് അംഗീകൃത സര്‍വീസ് സെന്ററിന്റെ ഷട്ടര്‍ പൊളിച്ച് ഉള്ളില്‍ കടന്ന് മൂന്ന് വാഹനത്തില്‍ നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കോട്ടണ്‍ വേസ്റ്റുകളും അപ്ഹോള്‍സ്റ്ററികളും ഓയില്‍, ഗ്രീസ്, പെട്രോള്‍ ഉള്‍പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് അപകടതീവ്രത വര്‍ധിപ്പിച്ചു. പുലര്‍ച്ചെ ആയിരുന്നു സംഭവം എന്നതിനാല്‍ കെപി റോഡില്‍ തിരക്ക് ഇല്ലാതിരുന്നത് അപായസാധ്യത ഒഴിവാക്കി.
കൃത്യസമയത്ത് തന്നെ ഫയര്‍ഫോഴ്സ് എത്തിയതിനാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നില്ല. സര്‍വീസ് സെന്ററിനുള്ളില്‍ നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സ് ഇവിടെ പ്രവര്‍ത്തിച്ചത്.
Kerala
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി.
ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപെടുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തത്.
Kerala
പാലക്കാട്: പുതുനഗരം മാങ്ങോട് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്ക് പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശി ഷെരീഫ് (40), സഹോദരി ഷഹാന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്.
പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിക്കു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.
സംഭവത്തിൽ വീട്ടിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Kerala
തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. യാത്രക്കാർ ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്നുരാവിലെ ഒന്‍പതോടെയാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തായാണ് തീയും പുകയും ഉണ്ടായത്.
കൊമ്പൊടിഞ്ഞാമാക്കലിനും ആളൂരിനുമിടയിലാണ് ബസിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല. ബസിനു തീപിടിച്ചെന്ന് കരുതി യാത്രക്കാർ ഉടനെ ബസിൽ നിന്നിറങ്ങാൻ തിരക്കുകൂട്ടുന്നതിനിടെ ബസിന്റെ ഒരു വാതിൽ തകരാറിലായി തുറക്കാനാകാത്ത അവസ്ഥയിലായി.
ഇതോടെ ഭീതിയിലായ യാത്രക്കാരിൽ ചിലർ വശങ്ങളിലെ ജനലുകൾ വഴി പുറത്തേക്ക് ചാടുകയും ചെയ്തു. എങ്കിലും ആർക്കും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ആളൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി.